മലപ്പുറം : ജില്ലയിലെ കടലുണ്ടി-വള്ളിക്കുന്ന് മേഖലയിലായി നിർത്തിയിടുന്ന ബോട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇന്ധനം മൂലം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയരുന്നു. ഈ മേഖലയിൽ ബോട്ടുകൾ നിർത്തിയിടുന്നതോടെ ഇവിടുത്തെ കണ്ടൽക്കാടുകൾക്കും, പുഴയിലെ എക്കൽ മണ്ണിനും ഭീഷണി ഉണ്ടാകുന്നതായി ആരോപണം ഉയരുന്നുണ്ട്. ഒപ്പം തന്നെ ബോട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇന്ധനം മൂലം പുഴയിലെ മൽസ്യസമ്പത്ത് നശിക്കുമെന്നും കടുത്ത ആരോപണം ഉയരുന്നു.
മൽസ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം തന്നെ ഇവിടെയെത്തുന്ന ദേശാടന പക്ഷികളെയും പുഴയിൽ പരക്കുന്ന ഇന്ധനം ദോഷകരമായി ബാധിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പും, റിസർവ് കമ്മ്യൂണിറ്റി അധികാരികളും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് റിസർവ് കമ്മിറ്റി ഭാരവാഹികൾ വ്യക്‌തമാക്കുന്നുണ്ട്.
പുഴയിൽ നിന്നും മൽസ്യം പിടിച്ച് ഉപജീവനം നടത്തുന്ന നിരവധി ഉൾനാടൻ മൽസ്യ തൊഴിലാളികളെയും ഈ പ്രശ്‌നം രൂക്ഷമായി ബാധിക്കുന്നുണ്ട്. പുഴയിൽ പരക്കുന്ന ഇന്ധനം മൂലം മൽസ്യസമ്പത്ത് നശിക്കാൻ ഇടയാകുമെന്നാണ് ആക്ഷേപം ഉയരുന്നത്. കൂടാതെ ആവാസവ്യവസ്‌ഥയെ തന്നെ ബാധിക്കുമെന്നതിനാൽ കടലുണ്ടി പുഴയിലേക്കുള്ള ദേശാടനപക്ഷികളുടെ വരവ് കുറയുമെന്ന് പക്ഷിനിരീക്ഷകരും, പരിസ്‌ഥിതി പ്രവർത്തകരും വ്യക്‌തമാക്കുന്നുണ്ട്.
Read also : ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം