ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്‌ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശ നിർദേശങ്ങൾ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള 11 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു പ്രധാനമന്ത്രി. പല സംസ്‌ഥാനങ്ങളിലും കോവിഡ് ഡബിൾ മ്യൂട്ടേഷനും ട്രിപ്പിൾ മ്യൂട്ടേഷനും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരിക്കെതിരെ കൂട്ടായ ശക്‌തിയോടെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു.
‘കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്‌ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണ്. നിലവിലെ വെല്ലുവിളിയെ അതേ രീതിയിൽ തന്നെ നേരിടേണ്ടി വരും’ മോദി പറഞ്ഞു.
ഓക്‌സിജൻ ക്ഷാമം സംബന്ധിച്ചാണ് സംസ്‌ഥാന മുഖ്യമന്ത്രിമാർ യോഗത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചത്. ഓക്‌സിജൻ വിതരണം വർധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തര ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിട്ടതായും പ്രധാനമന്ത്രി വ്യക്‌തമാക്കി.
കേന്ദ്ര സർക്കാർ ഇതിനോടകം 15 കോടി ഡോസ് വാക്‌സിൻ സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി നൽകി. 45 വയസിന് മുകളിലുള്ളവർക്കും കോവിഡ് പോരാളികൾക്കും നിലവിൽ നൽകുന്ന സൗജന്യ വാക്‌സിൻ അതേ രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Also: കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി