ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അമ്മയ്‌ക്കും മുത്തശ്ശിക്കും പങ്കെന്ന് ശിശുക്ഷേമ സമിതി. ഇരുവർക്കുമെതിരെ കേസെടുക്കാൻ സമിതി പോലീസിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കുട്ടിയെ ബാലവേലക്ക് വിധേയമാക്കിയതിനും ഇവർക്കെതിരെ 2019ൽ പരാതി ഉയർന്നിരുന്നു. എന്നാൽ ബന്ധുവീട്ടിൽ തുന്നൽ പഠിക്കുകയായിരുന്നു എന്ന പെൺകുട്ടിയുടെ മൊഴി അനുസരിച്ച് പരാതി തള്ളുകയാണ് ഉണ്ടായത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതുവരെ ആറ് പേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്.
ഒന്നര വർഷത്തിനിടെ പതിനഞ്ചിലേറെ പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടിയെ വിളിച്ചുകൊണ്ട് പോയി പലർക്കും കൈമാറിയത്. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തും വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ്. മുഖ്യപ്രതി ബേബിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Most Read: മദ്യലഹരിയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ; കസ്‌റ്റഡിയിൽ