ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ തുടരണമെന്നും പൗരൻമാരോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നീണ്ട ചർച്ചകളിൽ ജർമനിയിലെ 16 സംസ്‌ഥാനങ്ങളിലും കർശന നിലപാടുകൾ സ്വീകരിക്കണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി. രോഗബാധ രൂക്ഷമായതിനാൽ ജർമൻ സമ്പദ്‌വ്യവസ്‌ഥ വീണ്ടും തുറക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്.
രാജ്യം ഇപ്പോൾ വളരെ ഗുരുതരമായ അവസ്‌ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും ജനങ്ങൾക്ക് എത്രയും വേഗം വാക്‌സിൻ ലഭ്യമാക്കാനുള്ള ഓട്ടത്തിലാണ് അധികൃതരെന്നും ആംഗല മെർക്കൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം ആദ്യം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ആരംഭിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാവുകയാണ് ചെയ്‌തത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ലോക്ക്‌ഡൗൺ നീട്ടിവെച്ചത്.
കോവിഡ് ബാധിതരായ മൂവായിരത്തോളം ആളുകളാണ് രാജ്യത്ത് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
Also Read: 25 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക