ബെംഗളൂരു : ഈ മാസം 25ആം തീയതി മുതൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിമാനം, ട്രെയിൻ, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയിലെല്ലാമുള്ള യാത്രികർ 72 മണിക്കൂറിനകമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഹ്രസ്വ സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന ആളുകളും ഇത്തരത്തിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് 25ആം തീയതി മുതൽ നിർബന്ധമായും ഹാജരാക്കണമെന്ന് അറിയിച്ചു. കൂടാതെ പഠനത്തിനും ജോലിക്കുമായി പതിവായി എത്തി മടങ്ങുന്നവരും ചരക്കുലോറി ഡ്രൈവർമാരും മറ്റും രണ്ടാഴ്‌ചക്കിടെ കോവിഡ് പരിശോധന നടത്തിയ രേഖ കൈവശം വെക്കണം. എന്നാൽ ചില അടിയന്തിര സാഹചര്യങ്ങളിൽ ആളുകൾക്ക് ഇളവ് നൽകുമെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.
അടുത്ത ബന്ധുക്കളുടെ മരണം, മെഡിക്കൽ അത്യാവശ്യം തുടങ്ങിയ അടിയന്തര യാത്രകൾക്കു കോവിഡ് രേഖ ഇല്ലാതെ എത്താം. എന്നാൽ, അതിർത്തിയിൽ സ്രവ സാംപിളുകൾ പരിശോധനക്കായി ശേഖരിക്കും. മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കരുതണം. കൃത്യമായ മൊബൈൽ നമ്പറുകളും കൈമാറണം. ഒപ്പം തന്നെ ഭരണഘടനാ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്‌ഥർക്കും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്കും ഇളവുണ്ട്. 2 വയസിന് താഴെയുള്ള കുട്ടികൾക്കും പരിശോധന റിപ്പോർട് വേണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ