കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാൻ കോടതി അനുമതി. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ കസ്‌റ്റംസിന് നൽകിയ മൊഴികൾ ഇഡിക്ക് നൽകാനാണ് സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. അതിനിടെ, കസ്‌റ്റംസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു.
എന്നാൽ, കസ്‌റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. സ്വർണക്കടത്ത് കേസിലും, ഡോളർകടത്ത് കേസിലും രേഖപ്പെടുത്തിയ സ്വപ്‌നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ അന്ന് അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്‌റ്റംസ് കോടതിയിൽ അറിയിച്ചു. സ്വപ്‌ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164 മൊഴിയുടെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്‌റ്റംസിനു നൽകിയ മൊഴിക്കായി ഇഡി വീണ്ടും കോടതിയെ സമീപിച്ചത്.
കസ്‌റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടോ എന്ന് അറിയുന്നതിനായാണ് ഇഡിയുടെ നീക്കം. അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്‌നയുടെ പുതിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ ഹരജി കോടതിയിൽ എതിർക്കേണ്ടതില്ല എന്നാണ് കസ്‌റ്റംസിന്റെ തീരുമാനം.
അതിനിടെ, സ്വപ്‌ന സുരേഷിന്റെ മൊഴി എടുക്കാൻ ഇഡി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ സ്വപ്‌ന സുരേഷ് രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്‌നയെ വിശദമായി ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്താൻ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്‌ച കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Most Read: അവയവമാറ്റം വൈകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി