തിരുവനന്തപുരം: രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനുമായി സിപിഐഎം വീണ്ടും വാക്‌പോരില്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മുരളീധരന്റെ പ്രസ്‌താവനകൾ സത്യപ്രതിജ്‌ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് സിപിഐഎം വിലയിരുത്തി.
ബിജെപി നിര്‍ദേശിക്കുന്നത് പോലെയാണ് അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുകയെന്ന് വി. മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കുന്നില്ലെന്നും രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള ആക്ഷേപത്തെയാണിത് ശരി വെക്കുന്നതെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തിലൂടെ മുരളീധരന്‍ ആധികാരികമാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഇതിലൂടെ കേന്ദ്രമന്ത്രി തകര്‍ത്തുവെന്നും സിപിഐഎം കുറ്റപ്പെടുത്തി.
അതേസമയം അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്റെ വാര്‍ത്താസമ്മേളനം സിപിഐഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടിയോ എന്നറിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദമുണ്ടെന്ന വാദം മുരളീധരന്‍ തള്ളി. എം. ശിവശങ്കറിന്റെ ചികില്‍സ അതിന്റെ വഴിക്കും, നിയമം നിയമത്തിന്റെ വഴിക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read also: രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി