ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വച്ചു നടന്ന റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് 504 ചെറുകഷ്ണങ്ങളായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. ഏകദേശം 83.621 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
പ്രത്യേകം തുന്നിയ തുണിത്തരങ്ങളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ദിബ്രുഘട്ട് -ന്യൂഡൽഹി രാജധാനി എക്സ്പ്രസിലാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അറസ്റ്റിലായ പ്രതികളുടെ കൈയിൽ നിന്നും വ്യാജ ആധാർ കാർഡുകൾ കണ്ടെത്തി.
ഇന്ത്യ-മ്യാന്മർ രാജ്യാന്തര അതിർത്തിയിലൂടെയാണ് സ്വർണം രാജ്യത്തേക്ക് എത്തിയതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. മണിപ്പൂരിലെ മോറെ അതിർത്തി വഴിയാണ് ഇവർ പ്രവേശിച്ചതെന്ന് സൂചനകളുണ്ട്. ഗുവാഹത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്ത് റാക്കറ്റ് ആണ് ഇതിന് പിന്നിലെന്നും മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാണ് സ്വർണം എത്തിച്ചതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.