ന്യൂഡെൽഹി: കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്‌ത് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല. ഡോസുകൾക്ക് ഇടയിലെ ഇടവേള വർധിപ്പിക്കുന്നത് മികച്ച ശാസ്‌ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല പ്രതികരിച്ചു.
ഫലപ്രാപ്‌തിയിലും പ്രതിരോധത്തിലും ഈ തീരുമാനം ഗുണം ചെയ്യും. സർക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഈ തീരുമാനം. രണ്ടു ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിച്ചതിലൂടെ മികച്ച ശാസ്‌ത്രീയ തീരുമാനമാണ് സർക്കാർ എടുത്തത്, പൂനവാല പറഞ്ഞു.
രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിദഗ്‌ധ സമിതി നിർദ്ദേശിച്ചത്. ഈ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ എടുക്കാമെന്നാണ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. അതേസമയം, കൊവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.
Read also: 5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച മുതൽ