കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച സാഹചര്യത്തിലാണ് നടപടി.
ഗൂഗിൾ പരസ്യ വിൽപന 32 ശതമാനം കൂടിയപ്പോൾ ക്‌ളൗഡ് കംപ്യൂട്ടിങ് മേഖലയിലെ വിൽപന 45.7 ശതമാനം ഉയർന്നു. ഇതോടെ, കമ്പനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് എത്തി. ആൽഫബെറ്റിൽ മൂന്ന് മാസത്തെ മൊത്തം വരുമാനം 34 ശതമാനം വർധിച്ച് 5,530 കോടി ഡോളറിലെത്തി. സ്‌മാർട്ട് വാച്ച് നിർമാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വിൽപന ഈ നിലയിലേക്ക് ഉയരാൻ സഹായിച്ചത്.
കമ്പനിയുടെ അറ്റാദായമാകട്ടെ, 1,790 കോടി ഡോളറായാണ് ഉയർന്നത്. 2020ൽ വരുമാന വളർച്ച 11 വർഷത്തെ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ, അതിനിടയിലും റെക്കോഡ് ലാഭം കൈവരിക്കാനായി. നിർമാണം, പുതിയ നിയമനങ്ങൾ എന്നിവ മുടങ്ങിയതിനാൽ നീക്കിയിരിപ്പ് ധനത്തിൽ 1,700 കോടി ഡോളറിന്റെ വർധനവുമുണ്ടായി.
Read Also: ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം