തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ വെട്ടി. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരന്റെ കൈയ്‌ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി വിഴിഞ്ഞം ജങ്‌ഷന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. രണ്ട് യുവാക്കൾ ബൈക്കിൽ ഇന്ധനം നിറക്കാനെത്തിയതായിരുന്നു. പിന്നിലിരുന്നയാൾ ഫോണിൽ സംസാരിക്കുന്നത് കണ്ട ജീവനക്കാരൻ, പെട്രോൾ പമ്പിൽ വെച്ച് ഫോണിൽ സംസാരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.
തുടർന്ന് പമ്പിൽ നിന്ന് പോയ യുവാക്കൾ വെട്ടുകത്തിയുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി