തിരുവനന്തപുരം: കരുത്തിന്റെയും നിശ്‌ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പ്രതീകമാണ് കെആർ ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. “കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജൻമി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്‌ത്രം അധസ്‌ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവർത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മക്ക് കഴിഞ്ഞു,”- മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചത് മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ ഗൗരിയമ്മ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജൻമി-നാടുവാഴി വ്യവസ്‌ഥക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും അവര്‍ നേതൃത്വം നല്‍കി. ശരിയായ തീരുമാനം എടുക്കാനും എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് അത് നടപ്പാക്കാനുള്ള ആര്‍ജവവുമാണ് ഒരാളെ നേതൃ പദവിയിലേക്ക് ഉയര്‍ത്തുന്നത്. പകരം വെക്കാനാവാത്ത നേതൃ പദവി കരസ്‌ഥമാക്കിയ നേതാവാണ് ഗൗരിയമ്മയെന്നും കെകെ ശൈലജ പറയുന്നു.
“കഴിഞ്ഞ നിയമസഭയില്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നേക്ക് മാറ്റി വെക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്‌മവിശ്വാസമാണ് പകര്‍ന്നു നല്‍കിയത്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഈ ജീവിതം മാതൃകയാക്കും,”- മന്ത്രി പറഞ്ഞു.
Also Read: കോട്ടയം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു