തിരുവനന്തപുരം: മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്‌റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായാണ് ചർച്ച നടത്തുക. നേരത്തെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും ആന്റണി പെരുമ്പാവൂരുമായുള്ള ഫിലിം ചേമ്പർ മധ്യസ്‌ഥതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
അഡ്വാന്‍സ് തുകയായി മരക്കാറിന് തിയേറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തിയേറ്റർ ഉടമകൾ അംഗീകരിച്ചിരുന്നില്ല. ഇതോടെ സിനിമ ഒടിടിയിലേക്ക് പോകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
സിനിമകൾ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി റിലീസ് എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. സിനിമ ഷൂട്ട് ചെയ്‌താൽ അത് തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണം. തിയേറ്റർ തുറക്കാത്തപ്പോഴാണ് ഒടിടി പ്രസക്‌തമാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വെല്ലുവിളിയായി.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 5 ഭാഷകളിലിറങ്ങുന്ന ചിത്രം 50ലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിലുള്ള ചിത്രമെന്ന പ്രത്യേകതയും മരക്കാറിനുണ്ട്. 100 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുക്കിയത്.
Also Read: ദുരഭിമാന മർദ്ദനം; മിഥുന്റെ ചികിൽസ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ