തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ മാദ്ധ്യമ പ്രസ്‌ഥാനമായ ‘മാധ്യമം‘ നേതൃത്വം കൊടുക്കുന്ന മീഡിയ വൺ, ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ മാദ്ധ്യമ സ്‌ഥാപനമായ കൈരളി എന്നിവരെ വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഎം രംഗത്ത്.
വാർത്താ സമ്മേളനത്തിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്നും ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വ്യക്‌തമാക്കി.
ഗവർണറുടെ നടപടി സത്യപ്രതിജ്‌ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാണിച്ചു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ‘ഇരു സ്‌ഥാപനങ്ങളെയും വിലക്കിയത്. കേഡർ മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ആവർത്തിച്ച ആരിഫ് മുഹമ്മദ് ഖാൻ, കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരോട് പുറത്തുപോകാനും നിർദ്ദേശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് പോകും മുമ്പ് മാദ്ധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാൻ താൽപര്യമുള്ളവർ രാജ്ഭവനെ മെയിൽ വഴി ബന്ധപ്പെടണമെന്നും ആയിരുന്നു നിർദ്ദേശം. ഇത് പ്രകാരം മെയിൽ അയച്ച് രാജ്ഭവനിൽ നിന്നും മറുപടി അറിയിപ്പും ലഭിച്ച പ്രകാരമാണ് മാദ്ധ്യമങ്ങളെത്തിയത്.
8.45ന് രാജ് ഭവൻ തയാറാക്കിയ ലിസ്‌റ്റ് വായിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്‌റ്റ് ഹൗസിൽ പ്രവേശിപ്പിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ഉടൻ ഗവർണർ കൈരളിയിൽ നിന്നും, മീഡിയാ വണിൽ നിന്നും എത്തിയവരെ ഇറക്കിവിടുകയാണ് ഉണ്ടായത്.
അതേസമയം, ഗവർണറുടെ മാദ്ധ്യമ വിലക്കിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മിനൊപ്പം ഗവർണറുടെ മാദ്ധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യ വിരുദ്ധമാണെന്നും പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും വി ഡി സതീശനും പറഞ്ഞു.
നടപടി വളരെ മോശമായിപ്പോയെന്നും ഗവർണറുടെ നിലപാടായി ഇതിനെ കാണേണ്ടി വരുമെന്നും എന്ത് അജണ്ടയുടെ പാശ്‌ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടിയെന്ന് പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Most Read: ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി