തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഗവർണറും സംസ്‌ഥാന സർക്കാറും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന തർക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്‌ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവർണർ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമർശനം സർക്കാർ ഉന്നയിക്കുന്നത്. ഇത് മുൻനിർത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും. അതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കുകയാണ്. പ്രതിഷേധത്തിൽ നിന്ന് പിൻമാറാത്തതിനെ തുടർന്നാണ് പോലീസ് നീക്കം.
അംഗങ്ങളെ പേര് ചോദിച്ചു അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്. ബിജെപി അംഗങ്ങൾ ആണെന്ന് ആരോപിച്ചു അഞ്ചു അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. അതിനിടെ, എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഇ അഫ്‌സൽ അടക്കമുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ സെനറ്റ് ഹാളിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
Most Read| കൊവിഡ് ജാഗ്രത തുടരണം; സംസ്‌ഥാനത്ത് ഇന്നലെ 300 പേർക്ക് രോഗം