തിരുവനന്തപുരം: കണ്ണൂരിൽ കോലം കത്തിച്ചതിൽ അത്‌ഭുതപ്പെടാനില്ലെന്നും, അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമാണ് പ്രതിഷേധത്തിന് അനുമതി നൽകുന്നത്. കണ്ണൂരിൽ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചതെന്നും ഇതിൽ അത്‌ഭുതപ്പെടാനില്ലെന്നും ഗവർണർ വിമർശിച്ചു.
മന്ത്രിമാരുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും ഗവർണർ പറഞ്ഞു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. തന്റെ കോലം മാത്രമേ കത്തിച്ചിട്ടുള്ളൂ. പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേയെന്നും ഗവർണർ ചോദിച്ചു. അതേസമയം ബില്ലുകളിൽ വ്യക്‌തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ, തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തു വെച്ച് എസ്എഫ്‌ഐക്കാർ വീണ്ടും ഗവർണറെ ഇന്ന് കരിങ്കൊടി കാണിച്ചു. ഇന്നലെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അർധരാത്രിയാണ് 30 അടി ഉയരത്തിൽ സ്‌ഥാപിച്ച ഗവർണറുടെ കോലം കത്തിച്ചത്. പാപ്പാത്തി മാതൃകയിലുള്ള കോലമായിരുന്നു കത്തിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഗവർണറുടെ കോലം പയ്യാമ്പലത്ത് ഒരുക്കിയത്.
സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ അടക്കം പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ഉൾപ്പടെ നാല് വകുപ്പുകൾ ചുമത്തിയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read| സിദ്ദു മൂസ്‌വാല കൊലക്കേസ്; ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം