തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ചു. നേരത്തെ, കോഴിക്കോട്ടെ സർക്കാർ ഗസ്‌റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എന്നാൽ, എസ്എഫ്ഐ വെല്ലുവിളി വന്നതോടെ താമസം ക്യാമ്പസിനുള്ളിലെ ഗസ്‌റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
18ന് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയത്. കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും, അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്‌താവന.
ഗവർണർക്ക് എതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്‌തമാക്കിയിരുന്നു. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവമൊന്നും നടന്നിട്ടില്ല. പാളയത്ത് ഗവർണറുടെ വാഹനം ആക്രമിച്ചിട്ടില്ല. വാഹനത്തിന് മുന്നിൽ ചാടുകയെന്ന സമരം ഇനി ഉണ്ടാകില്ലെന്നും പിഎം ആർഷോ വ്യക്‌തമാക്കി.
Most Read| പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ