കോഴിക്കോട്: മദ്രസകള്‍ക്കെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും, തെറ്റിദ്ധാരണാജനകവും, ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ക്ക് യോജിക്കാത്തതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയേറ്റ്. മദ്രസകളില്‍ പഠിപ്പിക്കുന്നത് മനുഷ്യനെ സ്‌നേഹിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനുമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വഴിയല്ല ഇസ്‌ലാമിന്റേത്.
വിമര്‍ശകരുടെ കഴുത്തറക്കുന്ന തീവ്ര നിലപാട് ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കരുത്. രാജസ്‌ഥാനിലെ ഉദയ്‌പൂരിലെ ക്രൂരമായ കൊലപാതകം അപലപനീയമാണ്. കാടത്തം ആരും അംഗീകരിക്കുകയില്ല. അത്തരം അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഒരധ്യായം പോലും മദ്രസകളില്‍ പഠിപ്പിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തടിസ്‌ഥാനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു പ്രസ്‌താവന ഇറക്കിയതെന്ന് മനസിലാവുന്നില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് ചോദിച്ചു.
ഓരോ പ്രദേശത്തെയും ബഹുജനങ്ങളുടെപങ്കാളിത്തത്തിലാണ് മദ്രസകള്‍ ഉയര്‍ന്നുവന്നത്. ആര്‍ക്കും വന്നുകേള്‍ക്കാവുന്ന വിധം സുതാര്യമായാണ് അവിടെ പഠനം നടക്കുന്നത്. പരമത വിദ്വേഷം ജനിപ്പിക്കുന്ന യാതൊന്നും മദ്രസകളില്‍ പഠിപ്പിക്കുന്നില്ല. ചെറുപ്രായം മുതല്‍ കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധതയും അച്ചടക്ക ശീലങ്ങളും പരിശീലിപ്പിക്കുകയാണ് മദ്രസകള്‍ ചെയ്യുന്നത്. നമ്മുടെ നാടിന്റെ ബഹുസ്വരതയും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ മതപാഠശാലകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
എന്നാൽ ഇതൊന്നും കാണാതെ, മുസ്‌ലിം നേതൃത്വം തന്നെ തള്ളിപ്പറഞ്ഞ ഉദയ്‌പൂരിലെ ഹീനമായ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ മദ്രസകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല; മുസ്‌ലിം ജമാഅത്ത് പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂര്‍, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എന്‍ അലി അബ്‌ദുല്ല, എ സൈഫുദ്ധീന്‍ ഹാജി, സിപി സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു. മജീദ് കക്കാട് സ്വാഗതവും നന്ദിയും പറഞ്ഞു.
Read Also: വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്