ന്യൂഡെൽഹി: റഫ്രിജറന്റുകളോട് കൂടിയ എയർകണ്ടീഷണറുകളുടെ (എസി) ഇറക്കുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിനും അനാവശ്യ വസ്‌തുക്കളുടെ ഇറക്കുമതി സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായും ആണ് എയർകണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് (ഡി.ജി.എഫ്.ടി) ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയുടെ പുതിയ തീരുമാനം ചൈനക്കായിരിക്കും കൂടുതൽ തിരിച്ചടി ആകുക.
500 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇന്ത്യയിലേക്കുളള ഇറക്കുമതിയാണ് സർക്കാർ വിലക്കിയത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉൽപന്നങ്ങളുടെ പട്ടികയിലേക്കാണ് എസിയെ മാറ്റിയത്. ഇറക്കുമതി നിരോധനം രാജ്യത്തെ എസി ഉൽപാദന മേഖലക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷ.
Also Read: സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ താഴ്‌ന്നു
600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എസി വിപണിയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക എയർകണ്ടീഷണറുകളും അതിൽ നിറച്ച റഫ്രിജറന്റുകളുമായാണ് വരുന്നത്. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയർ, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെ നിരോധിച്ചിരുന്നു.