സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിന്റെ ഓഹരി വില്‍പ്പനക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചു. കമ്പനിയുടെ 26 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഓപ്പണ്‍ മല്‍സര ബിഡ്ഡിംഗിലൂടെയാണ് വില്‍പ്പന നടക്കുക. കമ്പനിയുടെ ലേലത്തിനായി മാര്‍ച്ച് ഒന്നിനകം താല്‍പ്പര്യപത്രം സമര്‍പ്പിക്കണം.
ബിഇഎംഎല്ലിന്റെ ഓഹരി വില്‍പ്പനയുടെ ട്രാന്‍സാക്ഷന്‍ അഡ്‌വൈസറായി സര്‍ക്കാര്‍ എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡിനെ നിയമിച്ചു. ബിഇഎംഎല്ലില്‍ 54 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുളളത്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് സ്‌ഥാപനത്തിന്‍ മേലുള്ള നിയന്ത്രണം കുറയും. ലേലം വിജയിച്ചെത്തുന്നവര്‍ക്ക് നിയന്ത്രണം കൈമാറേണ്ടി വരും.
പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കാറ്റഗറി –1 പൊതുമേഖല കമ്പനിയാണ് ബിഇഎംഎല്‍. 1964 മെയ് 11 നാണ് കമ്പനി സംയോജിപ്പിച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
Read Also: ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾക്ക് സൗദിയിൽ വിലക്ക് തുടരും