തിരുവനന്തപുരം : പെട്ടിമുടി ഉരുള്‍പൊട്ടലിലും കരിപ്പൂര്‍ വിമാനത്താവള അപകടത്തിലും മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പെട്ടിമുടിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂരില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയുമാണ് സഹായധനമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്.
പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തരവില്‍ ഒരു ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള നാല് ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും നല്‍കുമെന്നാണ് ഇപ്പോള്‍ റവന്യുവകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തം നടക്കുമ്പോള്‍ 4 ലക്ഷം രൂപ വരെ ദുരന്തം ബാധിക്കുന്നവര്‍ക്ക് നല്‍കാൻ സാധിക്കും. അതിനാല്‍ പെട്ടിമുടിയില്‍ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നായിരിക്കും. ബാക്കി വരുന്ന ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുക.
കരിപ്പൂരില്‍ നടന്നത് പ്രകൃതി ദുരന്തം അല്ലാത്തതിനാലാണ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്നത്. എന്നാല്‍ പെട്ടിമുടിയിലെയും കരിപ്പൂരിലെയും ആളുകള്‍ക്ക് നല്‍കുന്ന സഹായധനത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചു എന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സഹായധനത്തിന്റെ തുക തീരുമാനിക്കുമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് വന്നപ്പോള്‍ തുകയില്‍ മാറ്റമൊന്നും തന്നെയില്ല.
Read also : ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍