കോഴിക്കോട്: ജില്ലയിൽ പ്ളസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയിൽ. നിലവിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടിയാലും ഗ്രേസ് മാർക്ക് ഇല്ലാതെ ബിരുദ പ്രവേശനം ലഭിക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതുമൂലം ജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ആശങ്കയിലായത്.
നിലവിൽ പ്ളസ് ടു മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ഉണ്ടെങ്കിൽ മാത്രമേ ഇഷ്‌ടപ്പെട്ട കോളേജിൽ ഇഷ്‌ടമുള്ള കോഴ്‌സിൽ ചേർന്ന് പഠിക്കാനാകുമെന്ന സാഹചര്യമാണുള്ളത്. പരീക്ഷയിൽ മുഴുവൻ മാർക്ക് ലഭിച്ചാലും ഗ്രേസ് മാർക്ക് കൂടി ഉണ്ടെങ്കിൽ മാത്രമേ ബിരുദ പ്രവേശനം ഉറപ്പിക്കാനാവൂ എന്ന സാഹചര്യമാണ് നിലവിൽ സംസ്‌ഥാനത്ത് മൊത്തം ഉള്ളത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച ഒരു വിദ്യാർഥിനിക്ക് ഗ്രേസ് മാർക്ക് ഇല്ലാത്തതിനാൽ കോളേജിൽ അഡ്‌മിഷൻ ശരിയാവാത്ത അവസ്‌ഥയുണ്ടായി. വിദ്യാർഥിനിക്ക് പ്ളസ് ടുവിന് എല്ലാ വിഷയത്തിലും നൂറുശതമാനം മാർക്ക് ലഭിച്ചിരുന്നു. തുടർന്ന് ഫാറൂഖ് കോളേജിൽ സയൻസ് വിഷയങ്ങൾക്കായി അപേക്ഷ സമർപ്പിച്ചപ്പോഴാണ് വെയിറ്റിങ് ലിസ്‌റ്റിലാണെന്ന വിവരം അറിയുന്നത്.
ഇതോടെ ഇഷ്‌ടപ്പെട്ട വിഷയം പോലും പഠിക്കാൻ സാധിക്കാതെ വിദ്യാർഥിനി പ്രതിസന്ധിയിലായി. ഇത്തവണ ജില്ലയിൽ പ്ളസ് ടുവിന് 87.94 ആണ് വിജയശതമാനം ഉണ്ടായിരുന്നത്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്. 48,383 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ജില്ലയിൽ ഫുൾ മാർക്ക് നേടിയവരുടെ എണ്ണം വർധിച്ചതോടെയാണ് ഇഷ്‌ടവിഷയത്തിൽ പ്രവേശനം ലഭിക്കാതെ വിദ്യാർഥികൾ പ്രതിസന്ധിയിലാകുന്നത്.
Read Also: ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; സൗഹാന്റെ തിരോധാനത്തിൽ മാതാവിന്റെ പ്രതികരണം