തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെപിസിസി പ്രസിഡണ്ട് ആളെ വിട്ടെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി കെ സുധാകരൻ. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ലെന്നും പരിശോധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പ് യോഗമാകുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ല. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇത്തരം ഒരു വിവാദം ഉണ്ടായപ്പോള്‍ വിഡി സതീശന്‍ തന്നെ വിളിക്കുകയും ഞങ്ങള്‍ പരസ്‌പരം ആശയവിനിമയം നടത്തുകയും ചെയ്‌തിട്ടുണ്ട്. ആഭ്യന്തര ജനാധിപത്യം പൂർണമായും ഉറപ്പുനല്‍കുന്ന പ്രസ്‌ഥാനമാണ് കോണ്‍ഗ്രസ്. ആക്ഷേപം ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ ധരിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Most Read: അതൊക്കെ ഒരു പണിയും ഇല്ലാത്തവർക്കുള്ളതാണ്, എനിക്ക് വേറെ പണിയുണ്ട്; വിഡി സതീശൻ