തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാർത്തകൾ തള്ളി വിഡി സതീശന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനഃസംഘടന നടക്കുന്നതിനാല്‍ തന്നേയും കെപിസിസി പ്രസിഡണ്ടിനെയും കാണാന്‍ പലരും വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പാര്‍ട്ടിയില്‍ പുനഃസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും വരുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും കെപിസിസി പ്രസിഡണ്ടിനെ കെപിസിസി ഓഫിസിൽ വെച്ചും എന്നെ ഇവിടെ വെച്ചും കാണുന്നുണ്ട്. ഏത് ഗ്രൂപ്പിലാണ് ഞാന്‍ പെട്ടതെന്ന് കൂടി ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. വേറെ പണിയില്ലേ… വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്… എനിക്ക് വേറെ പണിയുണ്ട്..,”- വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കണ്‍ന്റോൺമെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, ശബരീനാഥ്, കെപി ശ്രീകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കെ സുധാകരന്‍ അനുകൂലികളുടെ മിന്നല്‍ പരിശോധന വിഡി സതീശന്റെ വസതിയില്‍ നടന്നിരുന്നു. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് സുധാകരന്‍ ആളെവിട്ട് മിന്നല്‍ പരിശോധന നടത്തിയത്.
സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ, കെപിസിസി പ്രസിഡണ്ടിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. സതീശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ കെപിസിസി പരിശോധനാ സംഘം വരുന്നുണ്ടെന്ന കാര്യം അറിഞ്ഞ് ചിതറിയോടിയതായും റിപ്പോർട് വരുന്നുണ്ട്.
Most Read: ബിഎസ്‌പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി