കോഴിക്കോട്: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്‌ഥലം മാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്‌ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്‌ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്‌ഥലം മാറ്റിയത്.
ഇത്രയും പേർക്ക് പകരം ഒൻപത് ഡ്രൈവർമാരും 32 കണ്ടക്‌ടർമാരും മാത്രമാണ് വരുന്നത്. ജീവനക്കാരുടെ അഭാവം കാരണം നിലവിലുള്ള 52 സർവീസുകളിൽ 20 സർവീസ് മാത്രമാണ് നടത്താനായത്. സ്‌ഥലം മാറ്റിയ ജീവനക്കാർക്ക് പുതിയ സ്‌ഥലത്ത് ചുമതലയേൽക്കാൻ ഏഴ് ദിവസമാണ് അനുവദിച്ചത്.
വ്യാഴാഴ്‌ചയാണ് ഇത്രയും ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിൽനിന്ന് തിരുവനന്തപുരം പോലുള്ള വിദൂര ഡിപ്പോകളിലേക്ക് കൂട്ടത്തോടെ മാറ്റിയതിനെതിരേ ജീവനക്കാരിലും അമർഷം പുകയുന്നുണ്ട്. ജീവനക്കാരുടെ സ്‌ഥലം മാറ്റത്തിലെ അപാകം പരിഹരിക്കുക, പുതിയ ശമ്പള കമ്മീഷൻ നടപ്പാക്കുക, സ്വിഫ്റ്റ് കമ്പനി പദ്ധതി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 23ന് നടത്തുന്ന പണിമുടക്കിൽ പ്രതിഷേധം ശക്‌തമാക്കാനാണ് പ്രതിപക്ഷ ജീവനക്കാരുടെ തീരുമാനം.
Read Also: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം