ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സിബിഎസ്‌ഇ 12ആം ക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാനദണ്ഡം തയ്യാറായി. 10, 11 ക്‌ളാസുകളിലെ മാര്‍ക്കുകളും 12ആം ക്ളാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും അടിസ്‌ഥാനമാക്കിയാകും മൂല്യനിര്‍ണയം നടത്തുക. മൂല്യനിര്‍ണയ മാനദണ്ഡം തീരുമാനിക്കാന്‍ കേന്ദ്രം നിയോഗിച്ച 13 അംഗ കമ്മിറ്റി നാളെ കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിക്കും.
10, 11 ക്‌ളാസുകളിലെ പരീക്ഷാ മാര്‍ക്കും 12ആം ക്ളാസ് പ്രീ ബോര്‍ഡ് പരീക്ഷാ മാര്‍ക്കുമാണ് പരിഗണിക്കുകയെന്ന് കമ്മിറ്റി അറിയിച്ചു. 30:30:40 എന്ന അനുപാതത്തിൽ ആയിരിക്കും മാര്‍ക്ക് നിര്‍ണയിക്കുക. 10, 11 ക്‌ളാസ് പരീക്ഷയുടെ 30 ശതമാനം മാര്‍ക്ക് വീതവും 12ആം ക്ളാസ് പ്രീ ബോര്‍ഡ് പരീക്ഷാ മാര്‍ക്കിന്റെ 40 ശതമാനവും അടിസ്‌ഥാനമാക്കിയാണ് മൂല്യനിര്‍ണയം എന്നാണ് സൂചന. തീരുമാനം നാളെ സുപ്രീംകോടതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കും.
12ആം ക്ളാസിലെ ഇന്റേണല്‍ മാത്രം പരിഗണിക്കുക എന്ന നിലപാടാണ് സമിതി ആദ്യം കൈകൊണ്ടത്. എന്നാൽ എല്ലാ സ്‌കൂളുകളുടെയും നിലവാരം ഒരുപോലെയല്ലെന്ന് ആക്ഷേപം ഉയർന്നതോടെയാണ് 10ആം ക്ളാസ് പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കണമെന്ന നിര്‍ദ്ദേശം പരിഗണിച്ചത്.
പിന്നാലെ 11ആം ക്ളാസിലെ അവസാന പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കണമെന്ന തീരുമാനം എടുക്കുകയായിരുന്നു. ഇതിനു ശേഷമുള്ള ചര്‍ച്ചകളെ തുടർന്നാണ് 12ആം ക്ളാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കാൻ തീരുമാനമായത്.
അതേസമയം ജൂലൈ 15നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്.
Read Also: പുതിയൊരു കരുത്തായി തിരിച്ചു വരും, അതൊരു പ്രതിജ്‌ഞയാണ്; കെ സുധാകരൻ