കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്ളാൻ പ്രവിശ്യയിൽ വെടിവെപ്പ്. കുഴിബോംബുകൾ നിർവീര്യമാക്കുന്ന സംഘടനയുടെ ക്യാംപിലാണ് വെടിവെപ്പ് നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. 6 പേരാണ് ആക്രണം നടത്തിയതെന്നും ഷിയ ഹസറ വിഭാഗക്കാർ ആരെല്ലാമാണെന്ന് ചോദിച്ചാണ് വെടി വെച്ചതെന്നും ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ പറഞ്ഞു.
കുഴിബോംബുകൾ നിർവീര്യമാക്കുന്ന ബ്രിട്ടൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹാലോ ട്രസ്‌റ്റ് ക്യാംപിലാണ് വെടിവെപ്പ് നടന്നത്. അപകടസമയത്ത് ക്യാംപിൽ 110 പേരുണ്ടായിരുന്നു. ഒരു വിഭാഗം ആളുകളെ തിരഞ്ഞ് പിടിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹാലോ ട്രസ്‌റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് കോവാൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജൻസ് മോണിറ്ററിങ് ഗ്രൂപ്പ് പിന്നീട് അറിയിച്ചു. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാർ ആദ്യം അറിയിച്ചത്. എന്നാൽ സർക്കാർ വാദം താലിബാൻ നിഷേധിച്ചിരുന്നു.
Read also: യുഎസിൽ ടിക് ടോക്കും വി ചാറ്റും നിരോധിച്ച നടപടി ബൈഡൻ റദ്ദാക്കി