ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഇന്ന് വിധിയില്ല. കേസിൽ മെയ് 26ന് അടുത്ത വാദം കേൾക്കാൻ വാരാണസി ജില്ലാ കോടതി നിശ്‌ചയിച്ചു. പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരണം നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളി കമ്മിറ്റിയുടെ വാദം ആദ്യം കേൾക്കുമെന്ന് കോടതി ഇന്ന് പറഞ്ഞു.
കേസിൽ വാദം കേൾക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്‌ച ആരംഭിക്കും, ആദ്യം ‘നിലനിൽക്കുന്നതാണോ’ എന്ന് പരിശോധിക്കും. കമ്മീഷന്റെ സർവേ റിപ്പോർട്ടിൽ എതിർപ്പുകൾ രേഖപ്പെടുത്താൻ ഇരുകക്ഷികൾക്കും കോടതി അനുമതി നൽകി. കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള എതിർപ്പുകൾ ഏഴ് ദിവസത്തിനകം ഇരുകക്ഷികളും സമർപ്പിക്കണം.
ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ആണ് വാരാണസി ജില്ലാ കോടതി വാദം കേൾക്കുന്നത്. ഗ്യാൻവാപി മസ്ജിദിലെ സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
കേസിൽ ഒരു ദിവസം മുമ്പ് വാദം കേൾക്കൽ പൂർത്തിയാക്കി കോടതി ഉത്തരവ് പറയാൻ മാറ്റി വെക്കുകയായിരുന്നു. എന്നാൽ, ഇന്ന് ഹരജി വീണ്ടും പരിഗണിച്ച കോടതി മുസ്‌ലിം പക്ഷത്തിന്റെ കൂടി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
Most Read: മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി