പോര്‍ട്ട് ഔ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ച് കൊന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഹെയ്‌തി പോലീസ് തലവനാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രസിഡണ്ടിന്റെ സുരക്ഷക്കായി നിയോഗിച്ച മൂന്ന് പോലീസുകാരെ അക്രമിസംഘം ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതായും പോലീസ് ഡയറക്‌ടർ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്‌താവനയിൽ പറഞ്ഞു. പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മോയിസ് കൊല്ലപ്പെട്ടതിനെ തുടർന്ന് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതെന്ന് ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു.
അതേസമയം, ഹെയ്‌തിയിലെ സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഎന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തിന്റെയും പോലീസിന്റെയും കൈകളിലാണ്. ഇടക്കാല പ്രധാനമന്ത്രി ക്‌ളോഡ് ജോസഫ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ക്രമസമാധാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് നടക്കുന്ന യുഎന്‍ യോഗം നിര്‍ണായകമാണ്.
ബുധനാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ പ്രസിഡണ്ടിന്റെ സ്വവസതിയിലാണ് ആക്രമണം ഉണ്ടായത്. സ്‌പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്‌തി പോലീസിന്റെ വിലയിരുത്തല്‍. ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്‍ന്നാണ് വധിച്ചത്.
സംഭവത്തിൽ മോയിസിന്റെ ഭാര്യ മാർട്ടിൻ മോയിസിന് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു