ഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്‌ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്ന സൂചന നൽകി എഐഎംഐഎം പ്രസിഡണ്ട് അസദുദ്ദിൻ ഉവൈസി. ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലക്കായി പോരോടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്‌ട്രീയ പാർട്ടിയാണെന്നും മൽസരിക്കാൻ അവകാശവുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“നിങ്ങൾ ഞങ്ങളോട് തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നാണ് പറയുന്നത്. നിങ്ങൾ (കോൺഗ്രസ്) മഹാരാഷ്‌ട്രയിൽ ശിവസേനയുടെ മടിയിലാണ് ഇരിക്കുന്നത്. ഞങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ഞാൻ പശ്‌ചിമ ബംഗാളിലും ഉത്തർ പ്രദേശിലുമെല്ലാം മൽസരിക്കുമെന്നാണ്”, ഉവൈസി പറഞ്ഞു.
മുസ്‌ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും യുപിയിലും ഉവൈസി മൽസരിച്ചേക്കുമെന്ന വാർത്ത മമത അടക്കമുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല.
2022ലെ യുപി തെരഞ്ഞെടുപ്പിൽ മൽസരിക്കും. ആരുമായി സഖ്യമുണ്ടാകുമെന്നത് അപ്പോൾ വെളിപ്പെടുത്തുമെന്നും ഉവൈസി അറിയിച്ചു. വോട്ട് ഭിന്നിപ്പിക്കുന്ന ഉവൈസി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് അടക്കമുള്ള മറ്റു പാർട്ടികൾ ആക്ഷേപിച്ചിരുന്നു. എഐഎംഐഎം നിലപാടിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു. മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബിജെപിയുടെ സഖ്യകക്ഷിയെ പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്‌ജൻ ചൗധരി കുറ്റപ്പെടുത്തി.
Read also: തെരഞ്ഞെടുപ്പ് തോല്‍വി ഒരു പാഠമാണ്, കോണ്‍ഗ്രസ് തെറ്റ് തിരുത്തണം; വി എം സുധീരന്‍