തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍. സത്യസന്ധമായ ആത്‍മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആവശ്യമായിടത്ത് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണമെന്ന് സുധീരന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് അത്യാവശ്യമാണ്. ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം പാര്‍ട്ടി സ്‌ഥാനങ്ങളിലെ മാനദണ്ഡം. പ്രവര്‍ത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം.
ബിജെപിയുടെ വര്‍ഗീയ ഫാസിസ്‌റ്റ് നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പോരാടാന്‍ ഇത്തരം നടപടികളിലൂടെ മാത്രമേ സാധിക്കൂ എന്നും സുധീരന്‍ വ്യക്‌തമാക്കി. ഇത്തരം ജനകീയ അടിത്തറ വിപുലമാക്കി വര്‍ദ്ധിച്ച കരുത്തോടെ മുന്നേറാന്‍ സാഹചര്യം ഒരുക്കാന്‍ ഇനിയും വൈകരുത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂവെന്നും സുധീരന്‍ ഫേസ്ബുക്കില്‍ എഴുതി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മഹാ സഖ്യത്തിന്റെ ഭാഗമായി 70 സീറ്റുകളില്‍ മൽസരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. യുപി, മധ്യപ്രദേശ്, കര്‍ണാടക ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ സാധിച്ചില്ല
Read also: ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്