അലഹബാദ്: വ്യാജ വിവാഹ വാഗ്‌ദാനം നൽകി സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ സംവിധാനം വേണമെന്ന് അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചർച്ച ചെയ്യപ്പെടണം. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ ഇത്തരം പ്രവണതകൾക്കെതിരെ കൃത്യമായ നടപടികൾ ഉണ്ടാവണമെന്നും ജസ്‌റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്‌തവ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. കുറ്റക്കാരനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376ലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി പെൺകുട്ടിക്ക് വ്യാജ വിവാഹ വാഗ്‌ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി.
ശാരീരിക ബന്ധത്തിനുള്ള സമ്മതത്തിന് വേണ്ടിയാണ് വിവാഹ വാഗ്‌ദാനം നൽകിയതെന്നും കോടതി വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു. ദളിത് വിഭാഗത്തിൽ ഉൾപെട്ട വനിതാ പോലീസ് കോൺസ്‌റ്റബിളായ പെൺകുട്ടിയാണ് പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹക്കാര്യം ചർച്ച ചെയ്യാനായി യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതി നൽകിയ ജാമ്യഹരജി കോടതി തള്ളി. ഇത്തരം കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ, പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്‌ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് പരിഗണിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Read Also: കനത്ത മഴ; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷമാകുന്നു