മലപ്പുറം: സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനം മൂലം അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ തുടർന്നുള്ള കേസിന്റെ കുറ്റപത്രമാണ് മലപ്പുറം ക്രൈംബ്രാഞ്ച് പാലക്കാട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുൻപാകെ സമർപ്പിച്ചത്. 2014 സെപ്റ്റംബർ രണ്ടിനാണ് അധ്യാപകനെ മലമ്പുഴയിലെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ മൊത്തം എട്ട് പ്രതികളാണുള്ളത്. ഇവർക്കെതിരെ ആത്‍മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിർമിക്കാൻ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുടെ നേതൃത്വത്തിൽ അനീഷിനെതിരെ കള്ളക്കേസ് ഉണ്ടാക്കിയും വ്യാജരേഖ നിർമിച്ചും ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്‌തത്. ഇതിന്റെ മനോവിഷമത്തിലാണ് അധ്യാപകൻ ആത്‍മഹത്യ ചെയ്‌തത്.
സ്‌കൂൾ മാനേജരായിരുന്ന സൈതലവിയാണ് കേസിലെ ഒന്നാം പ്രതി. ജീവനക്കാരൻ കെ മുഹമ്മദ് അശ്റഫ്, ക്ളർക്ക് എംവി അബ്‌ദുൾ റസാഖ്, പ്യൂൺ ഒഎ അബ്‌ദുൽ ഹമീദ്, മുൻ ഡിഡിഇ കെസി ഗോപി, മുൻ പ്രധാനാധ്യാപിക സുധ പി നായർ, മുൻ പിടിഎ പ്രസിഡണ്ട് ഹൈദർ കെ മൂന്നിയൂർ എന്നിവരാണ് മറ്റ് പ്രതികൾ. കേസിലെ എട്ടാം പ്രതിയായ ഹസ്സൻ കോയ മരണപ്പെട്ടിരുന്നു.
Read Also: പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു