കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്.
ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ പരിശോധന അവസാനിപ്പിച്ചു. അഞ്ച് മണിക്കൂറോളമാണ് സ്‌കൂബാ ടീം ഇവിടെ തിരച്ചിൽ നടത്തിയത്. മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഫയർ ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് ടീമാണ് പരിശോധന നടത്തിയത്. ഡിവിആർ എറിഞ്ഞതായി ജീവനക്കാർ കാണിച്ചുകൊടുത്ത ഭാഗത്തായിരുന്നു തിരച്ചിൽ. ശക്‌തമായ ഒഴുക്കും ചെളിയുമുള്ള ഇടമായതിനാൽ തിരച്ചിൽ ദുഷ്‌കരമായി.
ഹോട്ടൽ ജീവനക്കാർ പറഞ്ഞത് സത്യമാണോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഡിവിആർ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. ഇതിനായി ഹോട്ടലുടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പോലീസ് പരിശോധന നടത്തും. ഇതോടൊപ്പം ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അൻപതോളം പേരാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നത്.
Also Read: ‘തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല’; അനുപമ