തിരുവനന്തപുരം: ദത്ത് കേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ പരാതിക്കാരി അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകൾ നൽകിയത്. എല്ലാം ശരിയായ രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.
സാമ്പിൾ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ല, അക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അനുപമ പറയുന്നു. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോകൾ എടുത്തു. അതിനാൽ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ നോക്കാം. രണ്ടുപേരുടെയും സാമ്പിളുകൾ എടുത്തു. നാളെ വൈകുന്നേരത്തിനകം അല്ലെങ്കിൽ മറ്റന്നാൾ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിയോഗിച്ച പ്രത്യേക സംഘം ഞായറാഴ്‌ച രാത്രി ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന നടത്തുന്നത് വരെ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ സംരക്ഷണയിലായിരിക്കും കുട്ടി. അതിന് ശേഷം സംരക്ഷിക്കാൻ കഴിയുന്ന ആളെ കണ്ടെത്തി കൈമാറും.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ