ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹർസിമ്രത് കൗര്‍. രാഷ്ട്രത്തെ പോറ്റുന്നവരുടെ അഭ്യര്‍ത്ഥനയോട് കണ്ണടക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന് മറ്റൊന്നുമെന്നും ഹർസിമ്രത് പറഞ്ഞു.
എന്‍.ഡി.എയില്‍ തുടക്കം മുതല്‍ ഉള്ളതും അവിഭാജ്യവുമായ സഖ്യ കക്ഷിയായ അകാലിദളിന്റെ പ്രതിഷേധം കണക്കിലെടുക്കാത്ത എന്‍.ഡി.എ സഖ്യത്തില്‍ ഇനി തുടരുന്നതില്‍ കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. 3 കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇനിയൊരിക്കലും ‘വാജ്‌പേയി ജീ’യോ ‘ബാദല്‍ സാഹബോ’ വിഭാവനം ചെയ്‌ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടത്. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചാണ് സഖ്യത്തില്‍ നിന്നും അകാലിദള്‍ പുറത്തുപോയിരിക്കുന്നത്. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലാണ് തീരുമാനം പ്രഖ്യാപിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് അകാലിദള്‍ എന്‍.ഡി.എ സഖ്യം വിടുന്നത്. നേരത്തെ ശിവസേനയും എന്‍.ഡി.എ വിട്ടിരുന്നു. ശിവസേനയും അകാലിദളും എന്‍.ഡി.എയുടെ അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു.
Related News: കർഷക വിരുദ്ധ നയങ്ങൾ; 23 വർഷത്തെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ