ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് രാജിവച്ചതിനു ശേഷം വിപരീത നിലപാടുമായി ശിരോമണി അകാലിദൾ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബിൽ കർഷക വിരുദ്ധമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ഹർസിമ്രത് കൗർ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംപിയുടെ വിപരീത നിലപാട്.
“ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ആ ബില്ലുകളെ കർഷക വിരുദ്ധമെന്ന് വിളിച്ചിട്ടില്ല, കർഷകർക്കാണ് അത്തരമൊരു അഭിപ്രായമുള്ളത്,”- ഹർസിമ്രത് കൗർ പറഞ്ഞു.
Related News: ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ
മൂന്ന് കാർഷിക ബില്ലുകളും കർഷക വിരുദ്ധരാണെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തന്റെ ചിന്തക്ക് ഇവിടെ പ്രസക്തിയില്ലെന്നും കർഷകരുടെ പ്രയോജനത്തിനായി പാർലമെന്റിൽ കൊണ്ടുവരുന്ന ബില്ലുകൾ അവരുടെ നേട്ടത്തിനാണെന്ന് കർഷകരാണ് വിശ്വസിക്കേണ്ടതെന്നും ആയിരുന്നു ഹർസിമ്രത് കൗറിന്റെ മറുപടി.
മോദി സർക്കാരിലെ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു ഹർസിമ്രത് കൗർ ബാദൽ. കർഷകരുടെ മകളായും സഹോദരിയായും ഒപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം അവർ പറഞ്ഞിരുന്നു.