തിരുവനന്തപുരം: തങ്ങളുടെ വീടും സ്‌ഥലവും നഷ്‌ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമാണെന്നും നെയ്യാറ്റികരയില്‍ പൊള്ളലേറ്റ് മരണപ്പെട്ട രാജന്‍- അമ്പിളി ദമ്പതികളുടെ മകനായ രാഹുല്‍. മുഖ്യമന്ത്രിയോട് സ്‌നേഹവും ബഹുമാനവും ഇഷ്‌ടവുമാണെന്നും പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും രാഹുൽ പറഞ്ഞു.
ഞങ്ങളുടെ വീടും സ്‌ഥലവും ഞങ്ങള്‍ക്ക് നഷ്‌ടമാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ വാക്കുകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്. ഈ കൊലപാതകത്തിന് പിന്നിലെ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക് വീടും സ്‌ഥലവും നഷ്‌ടപരിഹാര തുകയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. വീടും സ്‌ഥലവും രണ്ട് കുട്ടികള്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ഇളയ കുട്ടി രഞ്‌ജിത്തിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനമുണ്ട്. അതേസമയം ദമ്പതികളെ പ്രസ്‌തുത സ്‌ഥലത്ത് നിന്നും ഒഴിപ്പിക്കാനായി നിയമനടപടി സ്വീകരിച്ച പരാതിക്കാരിക്ക് ഭൂമിയില്‍ പട്ടയാവകാശമില്ലെന്ന് രേഖകള്‍ പുറത്തുവന്നിരുന്നു.
ഈ മാസം 22ന് കോടതി ഉത്തരവിന്റെ ഭാഗമായി ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനെയും പിന്തിരിപ്പിക്കാനായിരുന്നു രാജന്‍ ആത്‍മഹത്യാ ശ്രമം നടത്തിയത്. ഭാര്യയെ ചേര്‍ത്ത് പിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും ചികില്‍സയിലിരിക്കെ രണ്ട് പേരും മരിക്കുകയുമായിരുന്നു.
Read also: ഡോളർ കടത്ത്; സ്‌പീക്കറെ ഉടൻ ചോദ്യം ചെയ്യും; നോട്ടീസ് നൽകുമെന്ന് കസ്‌റ്റംസ്