തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യും.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഗുരുതര മൊഴിയാണ് സ്‌പീക്കർക്കെതിരെ നൽകിയിട്ടുള്ളത്.
ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും മൊഴി. പ്രതികൾ മജിസ്‌ട്രേറ്റിനും കസ്‌റ്റംസിനും നല്‍കിയ മൊഴിയില്‍ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ആഴ്‌ച നോട്ടീസ് നൽകി സ്‍പീക്കറെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്താനാണ് കസ്‌റ്റംസ് നീക്കം.
സ്വർണക്കടത്ത് പ്രതികൾ കസ്‌റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കർ ഉള്‍പ്പടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് സ്‍പീക്കറെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്‌റ്റംസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
കേസിൽ ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്‌റ്റംസ് നീങ്ങുന്നത്. അതേസമയം, ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്‌പീക്കർ പറയുന്നത്.