ബെംഗളൂരു: തങ്ങൾക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിയമ നടപടിക്കൊരുങ്ങി മലയാളി ഫുഡ് പ്രൊഡക്‌ട്‍സ് കമ്പനിയായ ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്. വ്യാജ പ്രചാരണങ്ങളെ അപലപിക്കുന്നുവെന്നും ഇവയെ നേരിടാന്‍ നിയമപരമായ വഴികളിലൂടെ തന്നെ നീങ്ങാന്‍ തീരുമാനിച്ചിരിക്കുക ആന്നെയും കമ്പനി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യം അറിയിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വാട്‍സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനെയും സൈബര്‍ ക്രൈമിനെയും സമീപിച്ചിരിക്കുകയാണ് കമ്പനി. ഈ സമയത്ത് ഉപഭോക്‌താക്കളടക്കമുള്ള വലിയ ജനവിഭാഗം തങ്ങള്‍ക്ക് തന്ന പിന്തുണക്ക് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്‌തു.
ഐഡി ഫുഡ് പ്രൊഡക്‌ട്‍സ് കമ്പനി ഇഡലി, ദോശ മാവുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു എന്ന രീതിയിലുള്ള പ്രചാരമാണ് സംഘപരിവാര്‍ അനുകൂല പേജുകളും ഐഡികളും നടത്തിയത്. ശ്രീനിവാസ എസ്‌ജി എന്നയാളാണ് ക്യാംപയിന് തുടക്കമിട്ടത്. പ്രൗഡ് ഹിന്ദു/ ഇന്ത്യന്‍ എന്നാണ് ഇയാള്‍ തന്റെ ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്നത്. ശ്രീനിവാസയുടെ ട്വീറ്റ് ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്‌തിട്ടുള്ളത്.
“ഐഡി ഫുഡ് പ്രൊഡക്‌ട്‍സ് കമ്പനി പശുവിന്റെ എല്ലും പശുക്കിടാവിന്റെ വയറ്റില്‍ നിന്നുള്ള എന്‍സൈമുകളും ഇഡലി മാവില്‍ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിം ജീവനക്കാര്‍ മാത്രമാണ് കമ്പനിയിലുള്ളതെന്ന് എത്ര പേര്‍ക്കറിയാം. ഇത് ഹലാല്‍ സര്‍ട്ടിഫൈഡുമാണ്,”- എന്നായിരുന്നു ശ്രീനിവാസയുടെ ആരോപണം. ഓരോ ഹിന്ദുവും ഐഡിയുടെ മാവും മറ്റ് ഉൽപന്നങ്ങളും വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള യുവസംരംഭകനായ മുസ്‌തഫയും സഹോദരങ്ങളുമാണ് ഐഡി ഫുഡിന്റെ സ്‌ഥാപകര്‍. 2005ല്‍ സ്‌ഥാപിതമായ കമ്പനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ആദ്യമാണെനന്ന് മുസ്‌തഫ പറഞ്ഞു. നേരത്തെ കമ്പനിയുടെ സ്‌ഥാപകർ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരാണെന്നും, അവരുടെ ഉൽപന്നങ്ങൾ ഹിന്ദുക്കള്‍ വാങ്ങരുതെന്നും ശ്രീനിവാസ ട്വീറ്റ് ചെയ്‌തിരുന്നു.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി