ലക്നൗ : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതര്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഡോ. അസീം മാലിക്കിനെതിരെ സ്വീകരിച്ച നടപടിയാണ് ആശുപത്രി അധികൃതര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കാലാവധി അസീം മാലിക്കിന് നീട്ടി നല്‍കുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അസീം മാലിക്കിന് ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ പിരിച്ചു വിടുന്നതിന്റെ കാരണം വ്യക്‌തമാക്കാതെ ആയിരുന്നു നടപടി. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് നടപടി പുനഃപരിശോധിക്കാന്‍ തയ്യാറായി ആശുപത്രി അധികൃതര്‍ രംഗത്ത് എത്തിയിരുന്നു.
ഹത്രാസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഢ് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. അപ്പോള്‍ ഡോ. അസീം മാലിക്ക് ആയിരുന്നു മെഡിക്കല്‍ കോളേജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അതിനെതിരെ അസീം മാലിക്ക് രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മാസം 16 ആം തീയതി അദ്ദേഹത്തെ സൂപ്രണ്ട് സ്‌ഥാനത്ത് ഒഴിവാക്കിയിരുന്നു. 20 ആം തീയതിയോടെയാണ് ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കിയത്.
Read also : സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍