ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തനം തടസപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ രാജ്യദ്രോഹ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ അറസ്‌റ്റിലായ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസില്‍ കടുത്ത ആശങ്കയുണ്ടെന്ന് സംഘടനകള്‍ കത്തില്‍ സൂചിപ്പിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരെ നിശബ്‌ദരാക്കാനുള്ള നടപടികളെ തടയണമെന്നും സര്‍ക്കാറിന്റെ പ്രതികാരഭയമില്ലാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ പറഞ്ഞു.
‘ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം കര്‍ശനമാക്കാന്‍ ശ്രമിക്കുന്ന വിവിധ സംസ്‌ഥാനങ്ങളുടെ നടപടി അങ്ങേയറ്റം അസ്വസ്‌ഥത സൃഷ്‌ടിക്കുന്നു. പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ആരോഗ്യ പ്രതിസന്ധി മറികടക്കുന്നതില്‍ സര്‍ക്കാരിന്റെ പോരായ്‌മകള്‍ തുറന്നുകാട്ടുന്നവരെ നിശബ്‌ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്”- കത്തില്‍ പറയുന്നു
സിദ്ദീഖ് കാപ്പനെ കൂടാതെ ഗുജറാത്തില്‍ രാഷ്‌ട്രീയ നേതൃത്വം മാറണമെന്ന് അഭിപ്രായപ്പെട്ട ‘ഫേസ് ദി നേഷന്‍’ ന്യൂസ് പോര്‍ട്ടലിന്റെ ധവല്‍ പട്ടേല്‍, ലോയ കേസില്‍ സുപ്രീംകോടതി വിധിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച ഛത്തീസ്‌ഗഢിലെ ‘ഭൂമികാല്‍ സമാചാര്‍’ എഡിറ്റര്‍ കമല്‍ ശുക്ള , കോവിഡ് പ്രതിരോധ തയാറെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര വിമര്‍ശിച്ച ഹിമാചല്‍പ്രദശിലെ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ വിനോദ് ദുവ എന്നിവരാണ് രാജ്യദ്രോഹക്കേസ് നേരിടുന്ന മറ്റ് മാദ്ധ്യമപ്രവര്‍ത്തകര്‍.
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും