തിരുവനന്തപുരം: മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്‌ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്‌ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടുന്നതിനുള്ള പാക്കേജ് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്‌ക്ക് നല്‍കുന്നത്.
മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ആറ് ഇനങ്ങള്‍ അടങ്ങുന്ന ഒരു പരിപാടിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളും അനുബന്ധ സംവിധാനങ്ങളും സര്‍വ സജ്‌ജമാക്കാന്‍ ഇതേറെ സഹായിക്കുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.
ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടുന്നതിനായി രണ്ടാം കോവിഡ് പാക്കേജില്‍ 2800 കോടി രൂപയാണ് വകയിരുത്തിയത്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി.
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്‌തിപ്പെടുത്തുന്നതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റുണ്ട്. ഒപ്പം സംസ്‌ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്‌ഥാപനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
ഗുരുതരമായ കോവിഡ് കേസുകളുടെ ചികിൽസയ്‌ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓക്‌സിജന്‍ ലഭ്യത. 150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്‌ജമാക്കുന്നതിന് 636.5 കോടി രൂപ വകയിരുത്തി. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കല്‍ കോളേജുകളിലും ഒരു പ്രത്യേക ബ്ളോക്ക് സ്‌ഥാപിക്കുന്നതാണ്. ആദ്യ ഘട്ടമായി ഈ വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ളോക്കുകള്‍ സ്‌ഥാപിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.
ആയുഷ് വകുപ്പിനായും ബജറ്റില്‍ വകയിരുത്തി. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കോവിഡാനന്തര ചികിൽസകള്‍ക്കും ആയുഷ് വകുപ്പുകള്‍ മുഖാന്തിരം ഔഷധങ്ങള്‍ ലഭ്യമാക്കും. ഇതിനായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Entertainment News: എസ്‌പിബിയുടെ പിറന്നാൾ ദിനത്തിൽ ആദരവുമായി ഗായകൻ അഫ്‌സൽ