കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ പറയുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ നിന്നുമാകും കോവിഡ് വാക്‌സിൻ ആരംഭിക്കുന്നത്. കൂടുതല്‍ അപകട സാധ്യത ഉള്ളവര്‍ക്കാവും ആദ്യം നല്‍കുക. അവര്‍ക്കു ശേഷം പ്രായം ചെന്നവര്‍ക്കാകും വാക്‌സിൻ നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉടന്‍ വാക്‌സിൻ കണ്ടെത്താനാകും എന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും സൗമ്യ പറഞ്ഞു.
‘ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായൊരു വാക്‌സിൻ വളരെ പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് അവര്‍ വ്യക്‌തമാക്കുന്നത്. ആളുകള്‍ ആര്‍ജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍, വാക്‌സിനെ കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിൻ നല്‍കാന്‍ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും’ സൗമ്യ കൂട്ടിച്ചേര്‍ത്തു.
Also Read: വിവാഹമോചന ശേഷവും സ്‌ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാം; സുപ്രീംകോടതി
നിലവില്‍ 182 വാക്‌സിൻ നിര്‍മ്മാതാക്കളാണ് പ്രീക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. ഇതില്‍ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിൻ അടുത്ത വര്‍ഷം ജനുവരി മുതല്‍ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്ര ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.