മുംബൈ: ഒൻപത് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സ്. 1,939 പോയിന്റ് താഴ്ന്ന് 49,099.99 നിലവാരത്തിലേക്കാണ് സൂചിക പിൻവാങ്ങിയത്. നിഫ്റ്റിയാകട്ടെ 568 പോയിന്റ് നഷ്‌ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചക്ക് ശേഷം സെൻസെക്‌സ് ഒരുഘട്ടത്തിൽ 2,148 പോയിന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500ന് താഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയാണ് നഷ്‌ടമായത്.
ബാങ്ക്, ധനകാര്യ ഓഹരികളാണ് കൂടുതൽ നഷ്‌ടത്തിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ ഇടിവ്. വിൽപ്പന സമ്മർദ്ദമാണ് ഇടിവിന് മുഖ്യകാരണമായത്. ഏഷ്യൻ വിപണികളിൽ അപ്പാടെ തകർച്ച പ്രതിഫലിച്ചു.
ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്‌സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ച നേരിട്ടത്.
നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്ന് ശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ട് ശതമാനം വീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75 ശതമാനവും 0.74 ശതമാനവും ഇടിവ് നേരിട്ടു.
Read Also: ‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു