മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിൽ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
‘ഇത് വെറുമൊരു ട്രെയിലറാണ്. കൂട്ടിയോജിപ്പിക്കാത്ത സ്‌ഫോടക വസ്‌തുക്കളാണ് ഇവ, എന്നാൽ അടുത്ത തവണ ഉറപ്പായും എല്ലാം ശരിയായ രീതിയിൽ ഘടിപ്പിച്ച ശേഷം അയക്കാം’ എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാറിൽ നിന്നും കിട്ടിയ ബാഗിലാണ് കത്തുണ്ടായിരുന്നത്. ‘മുംബൈ ഇന്ത്യൻസ്’ എന്ന് ബാഗിൽ രേഖപ്പെടുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയോളം പോലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കാറിൽ നിന്ന് കണ്ടെടുത്ത ജലാറ്റിൻ സ്‌റ്റിക്കുകൾ വാങ്ങിയത് നാഗ്‌പൂരിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആരാണ് ഇത് വാങ്ങിയതെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലക്ക് സമീപത്ത് സംശയകരമായ നിലയിൽ കാർ കണ്ടെത്തിയത്. 21 ജലാറ്റിൻ സ്‌റ്റിക്കുകളാണ് കാറിൽ നിന്നും കണ്ടെത്തിയത്. സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്ത സ്‌കോർപിയോ മുംബൈ വിക്രോളിയിൽ നിന്ന് മോഷ്‌ടിച്ചതാണ്. വാഹനം മോഷണം പോയെന്ന് കാണിച്ച് ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read Also: നിങ്ങളുടെ ’93’നെതിരെ ഞങ്ങളുടെ ’27’ തന്നെ ധാരാളം; ബിജെപിക്ക് മുന്നറിയിപ്പുമായി എഎപി