ന്യൂഡെൽഹി: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എഎപി സീറ്റുകൾ നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനായി ഡെൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് സൂറത്തിൽ എത്തി. സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ എഎപി 27 സീറ്റുകളാണ് നേടിയത്. കോൺഗ്രസിനെ മറികടന്നാണ് ഇവിടെ എഎപി പ്രതിപക്ഷം ആയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
സൂറത്തിൽ ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയാണ് ബിജെപി ഭരണം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടിയ കോൺഗ്രസിന് പക്ഷെ ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.
“ഞങ്ങൾക്ക് 27 സീറ്റ് ഉണ്ടെങ്കിൽ, അവർ 93 സീറ്റാണ് ഉള്ളത്. സംഖ്യകൾ പ്രശ്‌നമല്ല. ഞങ്ങളുടെ പാർട്ടിയിലെ ഓരോ വ്യക്‌തിയും 10 എതിരാളികൾക്ക് തുല്യമാണ്. സൂറത്തിലെ ജനങ്ങൾ ഞങ്ങൾക്ക് പ്രതിപക്ഷത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഭരണ പക്ഷത്തെ തെറ്റ് ചെയ്യാൻ അനുവദിക്കില്ല,”- കെജ്‌രിവാൾ പറഞ്ഞു.
റോഡ്ഷോക്ക് മുമ്പ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുമായി കെജ്‌രിവാൾ ചർച്ച നടത്തി. ഓഫീസുകൾ തുറക്കണമെന്നും തങ്ങളുടെ ഫോൺ നമ്പർ ജനങ്ങൾക്ക് നൽകണമെന്നും പറഞ്ഞ കെജ്‌രിവാൾ, ആവശ്യമെങ്കിൽ പുലർച്ചെ 2 മണിക്ക് പോലും ജനങ്ങളെ സഹായിക്കാൻ തയ്യാറാകാണമെന്നും ആവശ്യപ്പെട്ടു.
“പൊതുജനങ്ങൾക്ക് എല്ലാം സഹിക്കാൻ കഴിയും, പക്ഷേ അവർക്ക് അപമാനമോ അഹങ്കാരമോ സഹിക്കാനാകില്ല. നമ്മുടെ അടുത്തേക്ക് വരുന്ന ആരെയും ഒരിക്കലും അപമാനിക്കരുത്,”- അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ ആറ് മുനിസിപ്പല്‍ കോർപറേഷനുകളിലെ 576 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 483 സീറ്റുകൾ ബിജെപി സ്വന്തമാക്കി. ആദ്യമായി ഗുജറാത്ത് മുനിസിപ്പല്‍ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ച എഎപി 470 പേരെയാണ് മൽസര രംഗത്ത് ഇറക്കിയത്.
Also Read: കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്‌ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍