ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ ബിജെപി.
ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നേരത്തെ നടന്ന വോട്ടെടുപ്പിൽ 576 സീറ്റുകളിൽ 483 എണ്ണം നേടി ബിജെപി വിജയം കൈവരിച്ചിരുന്നു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി സൂറത്തിലെ 27 സീറ്റുകൾ നേടി കോൺഗ്രസിനെ തറപറ്റിക്കുകയും ഇവിടുത്തെ പ്രധാന പ്രതിപക്ഷമായി മാറ്റുകയും ചെയ്‌തിരുന്നു.
സൂറത്തിൽ ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയാണ് ബിജെപി ഭരണം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടിയ കോൺഗ്രസിന് പക്ഷെ ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.
ബിജെപിയുടെ 93നെ നേരിടാൻ തങ്ങളുടെ 27 തന്നെ ധാരാളമാണ് എന്നായിരുന്നു വോട്ടെണ്ണലിന് ശേഷം സൂറത്തിൽ എത്തിയ കെജ്‌രിവാൾ പറഞ്ഞത്. “ഞങ്ങൾക്ക് 27 സീറ്റ് ഉണ്ടെങ്കിൽ, അവർ 93 സീറ്റാണ് ഉള്ളത്. സംഖ്യകൾ പ്രശ്‌നമല്ല. ഞങ്ങളുടെ പാർട്ടിയിലെ ഓരോ വ്യക്‌തിയും 10 എതിരാളികൾക്ക് തുല്യമാണ്. സൂറത്തിലെ ജനങ്ങൾ ഞങ്ങൾക്ക് പ്രതിപക്ഷത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഭരണ പക്ഷത്തെ തെറ്റ് ചെയ്യാൻ അനുവദിക്കില്ല,”- എന്നിങ്ങനെ ആയിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന.
Also Read: ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ