കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു. കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിന് പിന്നാലെയാണു യുക്രൈനിലാകെ മിസൈലാക്രമണം നടന്നത്.
വ്യാഴാഴ്‌ച യുക്രൈൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്‌ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ കഴിഞ്ഞദിവസം സ്‌ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു റഷ്യയുടെ വിശദീകരണം. കപ്പൽ മുങ്ങാൻ കാരണം യുക്രൈൻ ആക്രമണമാണെന്ന വാർത്തകൾ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, എട്ടാം ആഴ്‌ചയിലേക്ക് പ്രവേശിക്കുന്ന യുദ്ധത്തിൽ ഇതേവരെ 2500-3000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചു. 19,000-20,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Read Also: വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും