ന്യൂഡെൽഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പശ്‌ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടപോളിങിൽ ശക്‌തമായ വോട്ട് രേഖപ്പെടുത്തൽ നടന്നതായി കണക്കുകൾ പറയുന്നു. വൈകീട്ട് 6.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിൽ എൺപത് ശതമാനത്തോളം വോട്ടു രേഖപ്പെടുത്തി.
കൃത്യം 79.79 ശതമാനമാണ് ബംഗാളിൽ പോളിങ് നടന്നത്. അസമിൽ 72.46 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബംഗാളിലെ 30 സീറ്റിലും അസമിലെ 47 സീറ്റിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ കണക്കുകൾ രാവിലെയോടെ മാത്രമേ ലഭ്യമാകൂ.
നന്ദിഗ്രാമിൽ മമത ബാനർജിയും ബിജെപിയിലേക്ക് കാലുമാറിയ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടലാണ് രാജ്യം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പ് ദിവസം പലയിടത്തും സംഘർഷമുണ്ടായി. ആകെയുള്ള 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുമ്പോൾ 200ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്ന് ബിജെപി അവകാശപ്പെടുന്നു.
അസമിലെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം തന്നെയാണ് അസമിൽ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. രണ്ടും മൂന്നും ഘട്ടങ്ങള്‍ മാര്‍ച്ച് 27, ഏപ്രില്‍ 1 തീയതികളില്‍ നടക്കും.
Most Read: ‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ